1:38 AM

(0) Comments

Toyota Car Company

kerala friend

ടൊയോട്ടയുടെ ശനിദശ
Toyota Car Company

പട്ട് പുടവകളില്‍ കാഞ്ചീപുരം പട്ട് പോലെയായിരുന്നു വാഹനങ്ങളില്‍ ടൊയോട്ട. പെര്‍ഫോമന്‍സിലും പെര്‍ഫെക്ഷനിലും പട്ട് തോല്‍ക്കുന്ന പത്തരമാറ്റ്. കൊറോളയും കാമ്‌റിയും ലെക്‌സസുമൊക്കെ ഒഴുകിവരുന്നത് കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോവും. ഏത് നിരത്തിലും ഏത് തിരക്കിലും.

രൂപലാവണ്യത്തിലും ആഢ്യത്വത്തിലും ടൊയോട്ടയെ വെല്ലാന്‍ ആണും പെണ്ണുമായി പിറന്നവരാരുമില്ലായിരുന്നു വാഹനലോകത്ത്. അത് അങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം ടൊയോട്ടയുടെ ജൈത്രയാത്ര തുടങ്ങുന്നത് അങ്ങ് ജപ്പാനിലെ സില്‍ക്ക് സിറ്റിയായ കൊമോറോയില്‍ നിന്നാണ്. ജപ്പാനിലെ ചെറുകിട നെയ്ത്ത് തറി നിര്‍മാതാക്കളായ ടൊയോഡ കുടുംബത്തെ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാക്കി വളര്‍ത്തിയത് പട്ടിന്റെ പകിട്ടുള്ള ടെയോട്ടയുടെ പേരും പെരുമയുമാണ്. വാഹനലോകത്ത് ക്വാളിറ്റി എന്ന വാക്കിന്റെ പര്യായപദമായിരുന്നു എന്നും ടെയോട്ട എന്ന ബ്രാന്‍ഡ്. പട്ടുനൂല്‍പ്പുഴുവിന്റെ ധ്യാനമനസ്സോടെ ആറുപതിറ്റാണ്ട് കൊണ്ട് ടൊയോഡ കുടുംബം നെയ്‌തെടുത്ത ആ വിശ്വാസ്യതയുടെ തിളക്കമാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഭാഷയില്‍ ഇന്ന് ചളുങ്ങിച്ചുരുങ്ങിയ പഴയ തുപ്പല്‍കോളാമ്പി പോലെയായത്.

സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയെടുത്ത സല്‍പ്പേര് മുഴുവന്‍ കളഞ്ഞുകുളിച്ച ധൂര്‍ത്ത പുത്രനെപ്പോലെയാണ് ടൊയോട്ടയുടെ ഇന്നത്തെ സാരഥി അകിയോ ടൊയോഡ കഴിഞ്ഞയാഴ്ച ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ കാമറക്കണ്ണുകള്‍ക്ക് മുന്നില്‍ വിയര്‍ത്ത് നിന്നത്. രണ്ടു വര്‍ഷമായി തുടരുന്ന ചരിത്രത്തിലെ എക്കാലത്തെയും വലിയ തിരിച്ചടിയുടെ പേക്കിനാവുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ഫോര്‍ഡിനെയും ജനറല്‍ മോട്ടോഴ്‌സിനെയും കീഴടക്കി കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു ടെയോട്ട. പക്ഷേ എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നായിരുന്നു. അടി തെറ്റിയാല്‍ ടെയോട്ടയും... എന്നപോലെയായി കാര്യങ്ങള്‍.

ടെയോട്ട ഉള്‍പെട്ട അപകടങ്ങള്‍ അമേരിക്കയില്‍ പെരുകിയപ്പോള്‍ കേസുകള്‍ കൂമ്പാരമായി, ഫെഡറല്‍ കോടതി ചരിത്രത്തിലെ വലിയ വലിയ പിഴകള്‍ വിധിച്ചു, മാധ്യമങ്ങള്‍ പെരുമ്പറ കൊട്ടി, വില്‍പന കുത്തനെ ഇടിഞ്ഞു. ഒടുവില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റിന് യു എസ് കേണ്‍ഗ്രസ് അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ കുമ്പസരിക്കേണ്ടി വന്നു. അവിടം കൊണ്ടും തീര്‍ന്നില്ല. തിരിച്ചുവിളിക്കാലം തുടങ്ങാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളൂ. വിവാഹം കഴിച്ചയച്ച പെണ്‍മക്കള്‍ കണ്ണീരണിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെ കാമ്രിയും കൊറോളയുമൊക്കെ ആ പിന്‍വിളിക്ക് ഉത്തരമായി തിരിച്ചു വന്നു. അങ്ങിനെ അമേരിക്കന്‍ നിരത്തുകളില്‍ നിന്ന് ടൊയോട്ട ഷോറൂമുകളില്‍ വന്നടിഞ്ഞത് ഒന്നും രണ്ടും കാറല്ല. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കോടി കാറുകള്‍? എന്തായിരുന്നു കാറുകളുടെ ഈ തമ്പുരാന് സംഭവിച്ചത്? ആഗോള സമ്പത്തിക മാന്ദ്യത്തില്‍ പോലും പിടിച്ചു നിന്ന ടൊയോട്ടയെ കടപുഴക്കിയ ആ തലവിധിയെന്തായിരുന്നു?



ഹൈവേ 125 ലെ അപകടം

Toyota Car Company 2


2009 ആഗസ്റ്റ് 28. ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ ഉത്പാദകരായ ടൊയോട്ടയെ രണ്ടുവര്‍ഷത്തോളമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന പേക്കിനാവിന്റെ തുടക്കം അന്നായിരുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ നാഷണല്‍ ഹൈവേ 125ല്‍ പാതിരാവില്‍ ഉണ്ടായ ഒരു അപകടം. അമേരിക്കയിലൊഴികെ മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ പത്രങ്ങളുടെ ഉള്‍പേജിലെവിടെയോ അവസാനിക്കാമായിരുന്ന ആ അപകടമാണ് ടൊയോട്ടയുടെ ജാതകം തിരുത്തിയത്. തന്റെ പുതിയ ടൊയോട്ട ലെക്‌സസ് സര്‍വീസിന് ഷോറൂമില്‍ ഏര്‍പ്പിച്ചപ്പോള്‍ പകരം കിട്ടിയ ലെക്‌സസില്‍ സഞ്ചരിച്ച ഹൈവേപട്രോള്‍ ഓഫീസര്‍ മാര്‍ക്ക് സെയ്‌ലറും മൂന്ന് കുടുംബാംഗങ്ങളും പരലോകം പൂകിയത് ആ അപകടത്തിലാണ്. ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ വേഗത കൂടി നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിലും പിന്നീട് മണല്‍ത്തിട്ടയിലും ഇടിച്ചുമറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വാഹനം 120 കിലോമീറ്റര്‍ വേഗതയില്‍ പായുകയാണെന്ന് അമേരിക്കയിലെ പൊതുസുരക്ഷ ഏജന്‍സി നമ്പറായ 911 ല്‍ വിളിച്ച് യാത്രികരിലൊരാള്‍ അറിയിച്ചിരുന്നു.

അമേരിക്കയിലായതിനാല്‍ കേസ് തേഞ്ഞ് മാഞ്ഞ് പോയില്ല. അന്വേഷണം മുറപോലെ നടന്നു. നാഷണല്‍ ഹൈവേ ട്രാഫിക് സെയ്ഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ (NHTSA) കണ്ടെത്തല്‍ ടൊയോട്ടയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. ഡ്രൈവിങ് സീറ്റിനടിയിലെ അയഞ്ഞ ഫ്‌ളോര്‍ മാറ്റ് തെന്നി മുന്നോട്ട് നീങ്ങി ആക്‌സിലറേറ്റര്‍ പെഡലില്‍ അമര്‍ന്ന് പൊടുന്നനെ വേഗത കൂടിയതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ലെക്‌സസും കൊറോളയുമൊക്ക പിന്നെയും അപകടങ്ങള്‍ വിതച്ചു. 30 ലധികം പേര്‍ കൊല്ലപ്പെട്ടു. ആദ്യം പ്രതിക്കൂട്ടിലായത് ഫ്‌ളോര്‍ മാറ്റായിരുന്നെങ്കില്‍ പിന്നീടത് വഴുതിമാറുന്ന ആക്‌സിലറേറ്റര്‍ പെഡലായി. പെഡല്‍ കോണ്‍ഫിഗറേഷനിലെ പിഴവും കീലെസ് ഇഗ്നിഷന്‍ വണ്ടികളിലെ നിറുത്തല്‍ സംവിധാനവും ത്രോട്ടില്‍ സോഫ്റ്റ് വെയറുമൊക്കെ പിന്നീട് ഊഴമിട്ട് ആരോപണ വിധേയമായി. ടെയോട്ട എന്ന വാഹന ഭീമന്റെ അടിത്തറയിളകാന്‍ പിന്നെ വലിയ താമസമുണ്ടായില്ല. കാരണം അപകടം നടന്നത് അങ്ങ് ഏഷ്യയിലോ ആഫ്രിക്കയിലോ യൂറോപ്പിലോ ഒന്നുമല്ലല്ലോ. ഒബാമയുടെ നാട്ടിലാണ്.



തിരിച്ചുവിളിക്കാലം


കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഘട്ടത്തില്‍ കമ്പനിയുടെ പ്രസിഡന്റ് അകിയോ ടൊയോഡ തന്നെ മരിച്ചവരുടെ കുടുംബാംഗങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞു. പക്ഷേ അത് കൊണ്ടൊന്നും ടൊയേട്ടയുടെ ജാതക ദോഷം മാറുമായിരുന്നില്ല ലോസ് ആഞ്ചലസ് ടൈംസും മറ്റ് പത്രങ്ങളും ടൊയാട്ടയുടെ ചേരയ്ക്കായി മുറവിളികൂട്ടിയപ്പോള്‍ കാറുകള്‍ തിരിച്ചുവിളിക്കാതെ രക്ഷയില്ലെന്നായി. പിന്നീടുള്ള കാലം പിന്‍വിളിയുടെ കാലമായിരുന്നു. നാഷണല്‍ ഹൈവേ ട്രാഫിക് സെയ്ഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശപ്രകാരം 2009 നവംബര്‍ 2 ന് നടത്തിയ ആദ്യ തിരിച്ചുവിളിക്കലില്‍ വന്ന് കയറിയത് 38 ലക്ഷം ടൊയേട്ട, ലക്‌സസ് കാറുകളാണ്. നവംബര്‍ 26 ന് ഇത് 42 ലക്ഷമായി ഉയര്‍ന്നു. 2010 ജനവരി 21ന് 23 ലക്ഷം വാഹനങ്ങള്‍ കൂടി തിരിച്ചുവിളിച്ചു. ഫ്‌ളോര്‍ മാറ്റിന് പകരം ഇത്തവണ അമേരിക്കയില്‍ നിര്‍മിച്ച ടൊയോട്ടകളിലെ ഗ്യാസ്‌പെഡല്‍ അസംബഌങ്ങിലെ തകരാറായിരുന്നു വില്ലന്‍. ചില പ്രത്യേക സാഹചര്യങ്ങളില്‍ വാഹനത്തിലെ ആക്‌സിലറേറ്റര്‍ പെഡല്‍ അമര്‍ന്നിരിക്കുന്നുവെന്നായിരുന്നു ആരോപണം. പിന്നീട് ജനവരി 27 ന് പതിനൊന്ന് ലക്ഷവും 29 ന് പതിനെട്ട് ലക്ഷവും കൂടി തിരിച്ചുവിളിച്ചു. വീണ്ടും ഫെബ്രുവരിയില്‍ ബ്രേക്കിങ് സംവിധാനത്തിലെ തകരാര്‍ കാരണം നാലര ലക്ഷം പ്രയസുകള്‍ കൂടി തിരിച്ചു വിളിച്ചു. പിന്നെ അതൊരു പതിവായി. ഒടുവില്‍ 2010 അവസാനിക്കുമ്പോള്‍ പലപ്പോഴായി വിളിച്ചതെല്ലാം കൂടി ഏകദേശം ഒരു കോടി വാഹനങ്ങളാണ് ടൊയേട്ടയ്ക്ക് ബൂമറാങ്ങായി തിരിച്ചുവന്നത്. അവയില്‍ ടൊയോട്ടയുടെ തുരുപ്പ് ചീട്ടുകളായ അവലോണും കാമ്‌റിയും കൊറോളയും ഹൈലാന്റും മാട്രിക്‌സും പ്രയസും ടാകോമയും തുന്ദ്രയും ലെക്‌സസും പോണ്‍ടിയാക് വൈബും ഒക്കെയുണ്ട്. എന്‍ എച്ച് ടി എസ് എയ്ക്ക് പുറമെ ജപ്പാനിലെ ഗതാഗത മന്ത്രാലയവും അന്വേഷണങ്ങള്‍ നടത്തി. കനത്ത പിഴകള്‍ ചുമത്തി. ഇതിനിടെ അനാവശ്യമായി ടൊയോട്ട വണ്ടികളുടെ വേഗം കൂടുന്നു എന്ന ആരോപണം അമേരിക്കന്‍ മാധ്യമങ്ങളില്‍ പതിവ് വെണ്ടക്കയായി നിറഞ്ഞ് നിന്നപ്പോള്‍ 2010 ജനവരി 28 ന് ടെയോട്ട അവരുടെ എട്ട് ജനപ്രിയ മേഡലുകളുടെ വില്‍പന തന്നെ നിറുത്തി വെച്ചു. അഞ്ചു കോടി ഡോളറിന്റെ ദൈനംദിന വരുമാന നഷ്ടമാണ് അത് ടൊയോട്ടയ്ക്ക് ഉണ്ടാക്കിയത്. വില്‍പനയുടെ 50 ശമാനമാണ് ആ ഒറ്റ തീരുമാനത്തിലൂടെ ഇടിഞ്ഞത്. ലക്ഷക്കണക്കിന് വണ്ടികളുമായി ഡീലര്‍മാര്‍ ടെയോട്ട കമ്പനിക്ക് മുന്നില്‍ ബഹളം കൂട്ടി. കമ്പനിയുടെ ഉന്നതതലയോഗങ്ങള്‍ പോലീസ് സംരക്ഷണയില്‍ നടത്തേണ്ട ഗതികേട് ചരിത്രത്തിലാദ്യമായി ടൊയോട്ടയ്ക്ക് വന്നുചേര്‍ന്നു. തിരിച്ചുവന്ന വണ്ടികള്‍ റിപ്പയര്‍ ചെയ്യാനായി ഡീലര്‍മാര്‍ 24 മണിക്കൂറും ഷോറൂമുകള്‍ തുറന്ന് വെച്ചു. 2010 ല്‍ അമേരിക്കയില്‍ മാത്രം 28 ശതമാനമാണ് ടെയോട്ടയുടെ വില്‍പന ഇടിഞ്ഞത്. കമ്പനിയുടെ ഉത്പാദനക്ഷമതയില്‍ 30 ശതമാനവും പാഴായി. 8400 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. തിരിച്ചുവിളിക്കലിന് മാത്രം ചെലവായത് 200 കോടിഡോളര്‍.



ലോകം മാറ്റി മറിച്ച എന്‍ജിന്‍



അപ്രതീക്ഷിതമായ ടൊയോട്ടയുടെ പതനം വാഹനപ്രേമികള്‍ക്ക് ഹൃദയഭേദകമായ അനുഭവമായിരുന്നു. ഇന്നും അത് വിശ്വസിക്കാന്‍ കൂട്ടാത്തവരാണ് അവരിലേറെയും. കാരണം ജനറല്‍ മോട്ടോഴ്‌സിനെ തോല്‍പിച്ച് ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവ് എന്ന പദവിയിലേക്കുള്ള ടൊയോട്ടയുടെ കുതിപ്പില്‍ ഒരു മായയും മന്ത്രവുമില്ലായിരുന്നു. ആറ് പതിറ്റാണ്ടിന്റെ കഠിന പരിശ്രമം തന്നെയായിരുന്നു അതിനു പിന്നില്‍. ഒപ്പം ജി എമ്മും ഫോര്‍ഡുമൊക്കെ വാഴുന്ന ഡെട്രോയിറ്റിന്റെ മനംമടുപ്പിക്കുന്ന ധാര്‍ഷ്ഠ്യവും അലംഭാവവും കൂടിയായപ്പോള്‍ അമേരിക്കയിലെ വാഹനപ്രേമികള്‍ ടൊയോട്ടയെ കൈ നീട്ടി സ്വീകരിച്ചു എന്നു മാത്രം. ഇതിനെല്ലാത്തിനുമുപരി കയ്യിലൊതുങ്ങുന്ന വിലയ്ക്ക് മികച്ച വാഹനം എന്ന ആകര്‍ഷകമായ വാഗ്ദാനവുമായാണ് ടെയോട്ട അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയതും. 90 കളുടെ തുടക്കത്തില്‍ ടൊയോട്ടയുടെ തരുപ്പ് ചീട്ട് അതായിരുന്നു. അത് വാഹനപ്രമേകിളുടെ മനം കവര്‍ന്നതില്‍ അത്ഭുതം തെല്ലുമില്ല. ടെയോട്ടയുടെ ആദ്യ ആഢംബര വാഹനമായ ലെക്‌സസ് എല്‍ എസ് 400 അമേരിക്കന്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ ഡെയ്മലര്‍, ബി എം ഡബ്‌ള്യു എന്‍ജീനീയര്‍മാര്‍ ഓടിയൊളിക്കുകയായാരുന്നു എന്നാണ് വാഹന വിദഗ്ധര്‍ പരിഹസിച്ചത്. പട്ടിന്റെ മിനുമിനുപ്പും സ്വച്ഛമായ പെര്‍ഫോമന്‍സും കിറുകൃത്യതയുള്ള പാനല്‍ ഫിറ്റിങ്ങും ഇവരെങ്ങനെ ലെക്‌സസില്‍ സമന്വയിപ്പിച്ചുവെന്ന് അവര്‍ ലാബുകളില്‍ തലകുത്തി നിന്ന് പഠിച്ചു. 'ലോകം മാറ്റി മറിച്ച എന്‍ജിന്‍' എന്നാണ് വാഹന നിര്‍മാതാക്കളുടെ ബൈബിളായി മാറിയ തന്റെ പുസ്തകത്തില്‍ '90 ല്‍ എം ഐ റ്റി ഗവേഷകന്‍ ജയിംസ് പി വോമാറ്റ് ടൊയോട്ടയെ വിശേഷിപ്പിച്ചത്. അന്ന് ടൊയോട്ട ജി എമ്മിന്റെ പകുതിയേയുള്ളൂ. അമേരിക്കന്‍ വിപണിയില്‍ ജി എമ്മിന്റെ കാറുകള്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. പക്ഷേ ഏഴ് വര്‍ഷത്തിനുള്ളില്‍ ടൊയോട്ട കാമ്‌റി അമേരിക്കയില്‍ ഏറ്റവും വില്‍പനയുള്ള കാറായി മാറി. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ മാത്രമേ കാമ്‌റിക്ക് ആ പദവി നഷ്ടമായിട്ടുള്ളൂ. 2001 ല്‍ ഹോണ്ട അക്കോഡിന് മുന്നില്‍ മാത്രം.


പിന്നീട് 2008 ല്‍ ജി എമ്മിനെ ടൊയോട്ട മലര്‍ത്തിയടിക്കുമ്പോള്‍ എട്ട് പതിറ്റാണ്ട് നീണ്ട 'ജനറലിന്റെ' ഭരണത്തിനാണ് അന്ത്യം കുറിക്കപ്പെട്ടത്. ജി എമ്മിന്റെ കടുത്ത ആരാധകര്‍ പോലും അന്ന് അതില്‍ അത്ഭുതംകൂറിയില്ല. കാരണം അത്ര സമ്പൂര്‍ണമായിരുന്നു ടെയോട്ടയുടെ കുതിപ്പ്. ഏകദേശം ഒരു കോടി വാഹനങ്ങളാണ് ആ വര്‍ഷം മാത്രം ടൊയോട്ട വിറ്റഴിച്ചത്. കാമ്‌റിയും കൊറോളയും ലെക്‌സസും ഹൈബ്രിഡ് കാറായ പ്രയസുമാണ് ആ ജൈത്രയാത്രയില്‍ ടൊയോട്ടയുടെ കൊടിപ്പടമായി മാറിയത്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായ അമേരിക്ക മാത്രമല്ല, റഷ്യയും ചൈനയുമൊക്കെ ആ പടയോട്ടത്തില്‍ ടൊയോട്ടയ്ക്ക് മുന്നില്‍ കീഴടങ്ങി.




ടൊയോട്ടോയ്ക്ക് എന്താണ് സംഭവിച്ചത്



വാഹന വിപണിയില്‍ തിരിച്ചുവിളിക്കല്‍ ഒരു പുതിയ സംഭവമൊന്നുമല്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ വാഹന ചരിത്രത്തില്‍ അത് പലതവണ സംഭവിച്ചിട്ടുമുണ്ട്. 2007 മുതല്‍ 2009 വരെ അമേരിക്കയില്‍ മാത്രം 3.8 കോടി വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ജി എമ്മും ഫോര്‍ഡും ക്രൈസ്ലറും പ്യൂഷോയും നമ്മുടെ മാരുതിയും വരെ വണ്ടികള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. കാരണം മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതില്‍ അതിസങ്കീര്‍ണമായതും എന്നാല്‍ സാധാരണക്കാര്‍ക്ക് വില്‍ക്കേണ്ടതുമായ ഉത്പന്നങ്ങളാണ് വാഹനങ്ങള്‍. ഓരോ വാഹനത്തിലും ശരാശരി ഇരുപതിനായിരം വ്യത്യസ്ത ഭാഗങ്ങളെങ്കിലും ഉണ്ടാവും. അവയോരൊന്നും ഒറ്റയ്ക്ക് രൂപകല്‍പന ചെയ്ത്, നിര്‍മിച്ച്, പരിശോധിച്ച് ശരിയായി കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ അവ കൃത്യമായും ശരിയായും പ്രവര്‍ത്തിക്കൂ. അതുകൊണ്ട് 99.9 ശതമാനം ഭാഗങ്ങളും വളരെ പെര്‍ഫെക്ടായി പ്രവര്‍ത്തിക്കുന്ന വാഹനത്തിലും 20 ഭാഗങ്ങളെങ്കിലും തെറ്റായി പ്രവര്‍ത്തിക്കുന്നുണ്ടാവും. എത്ര കര്‍ക്കശമാണ് ഉത്പാദകന്റെ നിര്‍മാണമെങ്കിലും അവയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് സാരം. പെര്‍ഫെക്ടായ കാര്‍ പോലെ മറ്റൊന്നില്ല എന്ന് പറയുന്നതും അതുകൊണ്ടുതന്നെ. ടെയോട്ട പ്രശ്‌നത്തിന്റെ മര്‍മ്മം അവര്‍ മോശം കാറുകള്‍ നിര്‍മിക്കുന്നു എന്നതല്ല. കുഴപ്പം തിരിച്ചറിയാന്‍ പരാജയപ്പെട്ടു എന്നതാണ്. ലോകത്തുള്ള സകല ബ്രാന്‍ഡുകള്‍ക്കുമുള്ള ഒരു മാനേജ്‌മെന്റ് പാഠം ടെയോട്ട ദുരന്ത കഥയിലുണ്ട്.



ടെയോട്ട ദുരന്തത്തിലെ പാഠം



ഒരു കമ്പനിയുടെ ബേരാന്‍ഡ് മൂല്യത്തിന് പ്രതിസന്ധി ബാധിക്കുമ്പോഴാണ് തിരിച്ചടി ഏറ്റവും മാരകമാവുക എന്നാണ് മാനേജ്‌മെന്റ് വിദഗ്ധരുടെ തിയറി. ഇവിടെ സംഭവിച്ചതും അതാണ്. ഗുണനിലവാരവും വിശ്വാസവും. അതായിരുന്നു ടെയോട്ടയുടെ തുരുപ്പുചീട്ടുകള്‍. അതിനെതന്നെയാണ് ഇവിടെ പ്രതിസന്ധി ബാധിച്ചതും. പണ്ട് ഡയറി മില്‍കില്‍ സാല്‍മൊണല്ല കണ്ടെത്തിയപ്പോള്‍ കാഡ്ബറിക്ക് സംഭവിച്ച പോലെ. അങ്ങിനെ ടൊയോട്ടയുടെ ബ്രാന്‍ഡ് ഹൃദയമാണ് ഫ്‌ളോര്‍ മാറ്റും ആക്‌സിലറേറ്റര്‍ പെഡലും ചേര്‍ന്ന് തകര്‍ത്ത് കളഞ്ഞത്. എന്തിന്റെ മേലാണോ നിങ്ങള്‍ ബ്രാന്‍ഡ് പടുത്തുയര്‍ത്തിയത് അക്കാര്യത്തില്‍ എക്‌സ്ട്രാ ജാഗ്രത എപ്പോഴുമുണ്ടായിരിക്കണം എന്ന മാനേജ്‌മെന്റ് പാഠമാണ് ടൊയോട്ട തിരിച്ചുവിളിക്കല്‍ 2010 ല്‍ കമ്പനികള്‍ക്ക് നല്‍കിയത്. മാത്രമല്ല പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയിലും ടൊയേട്ടയ്ക്ക് പിഴവുകള്‍ സംഭവിച്ചു. ദുരന്തത്തെ ടൊയോട്ട മാനേജ് ചെയ്യുകയായിരുന്നില്ല, ടെയോട്ടയെ പ്രതിസന്ധി മാനേജ് ചെയ്യുകയായിരുന്നു എന്നാണ് പാശ്ചാത്യ വിദഗ്ധര്‍ ജാപ്പനീസ് കമ്പനിയെ കളിയാക്കിയത്.

ഒടുവില്‍ പ്രതിസന്ധി നേരിടാന്‍ ടെയോട്ട പലതും ചെയ്തു. അവരുടെ വക്താക്കള്‍ പത്രങ്ങള്‍ പ്രസ്താവനകള്‍ കൊണ്ട് നിറച്ചു. പി ആര്‍ ജീവനക്കാര്‍ നിറുത്താതേ ബ്‌ളോഗ് ചെയ്തു, ട്വീറ്റ് ചെയ്തു. കാള്‍സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ടൊയോട്ടയെ നമ്പാന്‍ ആളുകള്‍ തയ്യാറായില്ല. വില്‍പന കുത്തനെ ഇടിഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും എന്താണ് ടൊയോട്ടക്ക് സംഭവിച്ചത് എന്ന് ലോകമെങ്ങുമുള്ള മാനേജ്‌മെന്റ് വിദഗ്ധര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ അവരെത്തിയ നിഗമനം ടൊയോട്ട പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നാണ്. വാഹനത്തിന്റെ തകരാറ് കണ്ടെത്താനും അതിനെ തുടക്കത്തിലെ ശരിയായ കൈകാര്യം ചെയ്യാനും ടൊയോട്ട വൈകി എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മ്മം. പ്രശ്‌നം സങ്കീര്‍ണമാകുന്നതിന് മുമ്പ് അത് മൂടിവെക്കാനാണ് അല്ലെങ്കില്‍ അവഗണിക്കാനാണ് കമ്പനി ശ്രമിച്ചത്.


ജപ്പാനില്‍ ഒരു പഴഞ്ചൊല്ലുണ്ട്. ഒരു വസ്തു നാറിത്തുടങ്ങിയാല്‍ വേഗം അതിനെ അടപ്പിട്ട് മൂടുക എന്ന്. ടൊയോട്ടക്ക് സംഭവിച്ചതും അതാണ്. ആദ്യം പ്രശ്‌നം കൈകാര്യം ചെയ്യാതെ അടപ്പിട്ട് മൂടിവെച്ചു. പക്ഷേ അത് കുടത്തിലിരുന്ന് പെരുകി പെട്ടെന്ന് പൊട്ടിത്തെറിച്ചു. പിന്നെ എന്ത് ചെയ്തിട്ടും എന്തുകാര്യം. അപകടം മണക്കുമ്പോഴേ പരിഹാരം ചെയ്യുക എന്ന ക്രൈസിസ് മാനേജ്‌മെന്റിന്റെ പ്രഥമ പാഠം ടെയൊട്ട മറന്നു പോയി.






Toyota Car Company

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget